Bible Language

Psalms 135:1 (MOV) Malayalam Old BSI Version

1 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
3 യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.
4 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
5 യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7 അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
8 അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10 അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11 അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
12 അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
13 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
15 ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16 അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17 അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
18 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
19 യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .
21 യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍ .