Bible Language

James 5 (MOV) Malayalam Old BSI Version

1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍ .
2 നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4 നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ ചെവിയില്‍ എത്തിയിരിക്കുന്നു.
5 നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6 നിങ്ങള്‍ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവന്‍ നിങ്ങളോടു മറുത്തുനിലക്കുന്നതുമില്ല.
7 എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ.
8 നിങ്ങളും ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിന്‍ ; കര്‍ത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്റെ നേരെ ഒരുവന്‍ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നിലക്കുന്നു.
10 സഹോദരന്മാരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീര്‍ഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്‍വിന്‍ .
11 സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.
12 വിശേഷാല്‍ സഹോദരന്മാരേ, സ്വര്‍ഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വു എന്നു പറഞ്ഞാല്‍ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ.
13 നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ.
14 നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15 എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവു അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും.
16 ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
17 അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു.
18 സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍
19 പാപിയെ നേര്‍വ്വഴിക്കു ആക്കുന്നവന്‍ അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.