Bible Versions
Bible Books

Psalms 68 (IRVML) Indian Revised Version - Malayalam

1 ദൈവം എഴുന്നേല്ക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു;
അവനെ വെറുക്കുന്നവരും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നു.
2 പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു;
തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3 എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും;
അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4 ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ;
മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ;
യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ.
5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു.
6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;
അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു;
എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.
7 ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട്
മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ - സേലാ -
8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു.
സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച്
ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10 നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു;
ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11 കർത്താവ് ആജ്ഞ കൊടുക്കുന്നു;
അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
12 സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു;
വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും
പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും
പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14 സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ
സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15 ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു.
ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16 കൊടുമുടികളേറിയ പർവ്വതങ്ങളേ,
ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ
നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്?
യഹോവ അതിൽ എന്നേക്കും വസിക്കും.
17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു;
കർത്താവ് അവരുടെ ഇടയിൽ,
സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.
18 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;
യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്
നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
19 നമ്മുടെ രക്ഷയാകുന്ന ദൈവമായി,
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20 നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു;
മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.
21 അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും
തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.
22 നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാല് മുക്കേണ്ടതിനും
അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും
23 ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.
24 ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്ത് കണ്ടു;
എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;
തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26 യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ,
സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27 അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും
യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും
സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.
28 നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു;
ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.
29 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം
രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.
30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും
ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ
അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ;
യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.
31 ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും;
കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
32 ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ;
കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.
33 പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ!
ഇതാ, അവൻ തന്റെ ശബ്ദത്തെ,
ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.
34 ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ;
അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35 ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി ശോഭിക്കുന്നു;
യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. PE
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×