Bible Versions
Bible Books

1 Samuel 19 (MOV) Malayalam Old BSI Version

1 അനന്തരം ശൌൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
2 എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാർക്ക.
3 ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
4 അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
5 അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
6 യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌൽ സത്യം ചെയ്തു.
7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽനിൽക്കയും ചെയ്തു.
8 പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
9 യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10 അപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേർത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
11 ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോടു: രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12 അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
13 മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14 ദാവീദിനെ പിടിപ്പാൻ ശൌൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
15 എന്നാറെ ശൌൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
16 ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17 എന്നാറെ ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൌലിനോടു പറഞ്ഞു.
18 ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു.
19 അനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
20 ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
21 ശൌൽ അതു അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
22 പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
23 അങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
24 അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×