Bible Versions
Bible Books

2 Kings 19 (MOV) Malayalam Old BSI Version

1 ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില്‍ ചെന്നു.
2 പിന്നെ അവന്‍ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചു.
3 അവര്‍ അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
4 ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
5 ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ യെശയ്യാവിന്റെ അടുക്കല്‍ വന്നപ്പോള്‍ യെശയ്യാവു അവരോടു പറഞ്ഞതു
6 നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍നിമിത്തം ഭയപ്പെടേണ്ടാ.
7 ഞാന്‍ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
8 റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടു പോയി എന്നു അവന്‍ കേട്ടിരുന്നു.
9 കൂശ്രാജാവായ തിര്‍ഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍
10 നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്‍ രാജാവിന്റെ കയ്യില്‍ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
11 അശ്ശൂര്‍രാജാക്കന്മാര്‍ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
12 ഗോസാന്‍ , ഹാരാന്‍ , രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?
13 ഹമാത്ത് രാജാവും അര്‍പ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?
14 ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ ചെന്നു യഹോവയുടെ സന്നിധിയില്‍ അതു വിടര്‍ത്തി.
15 ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16 യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ ഹേരീബിന്റെ വാക്കു കേള്‍ക്കേണമേ.
17 യഹോവേ, അശ്ശൂര്‍ രാജാക്കന്മാര്‍ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.
18 അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
19 ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നു രക്ഷിക്കേണമേ.
20 ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്‍ നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതു ഞാന്‍ കേട്ടു.
21 അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
22 നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.
23 നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
24 ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
25 ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
26 അതുകൊണ്ടു അവയിലെ നിവാസികള്‍ ദുര്‍ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീര്‍ന്നു.
27 എന്നാല്‍ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
28 എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടു പോകും.
29 എന്നാല്‍ ഇതു നിനക്കു അടയാളം ആകും; നിങ്ങള്‍ ആണ്ടില്‍ പടുവിത്തുവിളയുന്നതും രണ്ടാം ആണ്ടില്‍ താനേ കിളുര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ നിങ്ങള്‍ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
30 യെഹൂദാഗൃഹത്തില്‍ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായക്കും.
31 ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നും ഒരു രക്ഷിതഗണം സീയോന്‍ പര്‍വ്വതത്തില്‍നിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
32 അതുകൊണ്ടു യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
33 അവന്‍ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; നഗരത്തിലേക്കു വരികയില്ല.
34 എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
35 അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
36 അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയില്‍ പാര്‍ത്തു.
37 അവന്‍ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്‍-ഹദ്ദോന്‍ അവന്നുപകരം രാജാവായ്തീര്‍ന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×