Bible Versions
Bible Books

Hosea 10 (MOV) Malayalam Old BSI Version

1 യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
2 അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
3 ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
4 അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
5 ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
6 അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
7 ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
8 യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
9 യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
10 ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
11 എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
12 നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
13 നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
14 അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
15 അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×