Bible Versions
Bible Books

Job 36 (MOV) Malayalam Old BSI Version

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍
2 അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
3 ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്റെ അടുക്കല്‍ നിലക്കുന്നു.
5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നേ.
6 അവന്‍ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.
7 അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.
8 അവര്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍ പിടിക്കപ്പെട്ടാല്‍
9 അവന്‍ അവര്‍ക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10 അവന്‍ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.
11 അവര്‍ കേട്ടനുസരിച്ചു അവനെ സേവിച്ചാല്‍ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12 കേള്‍ക്കുന്നില്ലെങ്കിലോ അവര്‍ വാളാല്‍ നശിക്കും; ബുദ്ധിമോശത്താല്‍ മരിച്ചുപോകും.
13 ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷെക്കായി വിളിക്കുന്നില്ല.
14 അവര്‍ യൌവനത്തില്‍ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
15 അവന്‍ അരിഷ്ടനെ അവന്റെ അരിഷ്ടതയാല്‍ വിടുവിക്കുന്നു; പീഡയില്‍ തന്നേ അവരുടെ ചെവി തുറക്കുന്നു.
16 നിന്നെയും അവന്‍ കഷ്ടതയുടെ വായില്‍ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍ സ്വാദുഭോജനം വെക്കുമായിരുന്നു.
17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തു നീ തെറ്റിപ്പോകയുമരുതു.
19 കഷ്ടത്തില്‍ അകപ്പെടാതിരിപ്പാന്‍ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള്‍ ഒക്കെയും മതിയാകുമോ?
20 ജാതികള്‍ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
21 സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നതു.
22 ദൈവം തന്റെ ശക്തിയാല്‍ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ ആരുള്ളു?
23 അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കും പറയാം?
24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഔര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നതു.
25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍ ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
27 അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്റെ ആവിയാല്‍ അവ മഴയായി പെയ്യുന്നു.
28 മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേല്‍ ധാരാളമായി പൊഴിക്കുന്നു.
29 ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30 അവന്‍ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
31 ഇവയാല്‍ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
32 അവന്‍ മിന്നല്‍കൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33 അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×