Bible Versions
Bible Books

Jeremiah 47 (MOV) Malayalam Old BSI Version

1 മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്‍യ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
2 മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.
3 ഹോരോനയീമില്‍നിന്നുനാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു.
4 മോവാബ് തകര്‍ന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകള്‍ നിലവിളി കൂട്ടുന്നു.
5 ലൂഹീതിലേക്കുള്ള കയറ്റത്തില്‍കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേള്‍ക്കുന്നു.
6 ഔടിപ്പോകുവിന്‍ ! പ്രാണനെ രക്ഷിപ്പിന്‍ ! മരുഭൂമിയിലെ ചൂരല്‍ചെടിപോലെ ആയിത്തീരുവിന്‍ !
7 നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
8 കൊള്ളയിടുന്നവന്‍ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ തഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
9 മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിന്‍ ; അതിന്റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെ ശൂന്യമായ്പോകും.
10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍ ; രക്തം ചൊരിയാതെ വാള്‍ അടക്കിവെക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ ;
11 മോവാബ് ബാല്യംമുതല്‍ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തില്‍നിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനില്‍ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
12 ആകയാല്‍ പകരുന്നവരെ ഞാന്‍ അവന്റെ അടുക്കല്‍ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ അവനെ പകര്‍ന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
13 യിസ്രായേല്‍ഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കല്‍ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കല്‍ ലജ്ജിച്ചുപോകും.
14 ഞങ്ങള്‍ വീരന്മാരും യുദ്ധസമര്‍ത്ഥന്മാരും ആകുന്നു എന്നു നിങ്ങള്‍ പറയുന്നതെങ്ങിനെ?
15 മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങള്‍ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കള്‍ കുലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
16 മോവാബിന്നു ആപത്തു വരുവാന്‍ അടുത്തിരിക്കുന്നു; അവന്റെ അനര്‍ത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.
17 അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിന്‍ ! അവന്റെ പേര്‍ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള, കോല്‍ എങ്ങനെ ഒടിഞ്ഞു എന്നു പറവിന്‍ .
18 ദീബോന്‍ നിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവന്‍ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
19 അരോവേര്‍നിവാസനിയേ, നീ വഴിയില്‍ നിന്നുകൊണ്ടു നോക്കുക; ഔടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
20 മോവാബ് തകര്‍ന്നിരിക്കയാല്‍ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിന്‍ ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അര്‍ന്നോനിങ്കല്‍ അറിയിപ്പിന്‍ .
21 സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
22 ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിര്‍യ്യത്തയീമിന്നും
23 ബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും
24 കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങള്‍ക്കും തന്നേ.
25 മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകര്‍ന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
26 മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിന്‍ ; മോവാബ് തന്റെ ഛര്‍ദ്ദിയില്‍ കിടന്നുരുളും; അവന്‍ പരിഹാസവിഷയമായ്തീരും.
27 അല്ല, യിസ്രായേല്‍ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടിരുന്നുവോ?
28 മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാര്‍ക്കുംവിന്‍ ; ഗുഹയുടെ പാര്‍ശ്വങ്ങളില്‍ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിന്‍ .
29 മോവാബ് മഹാഗര്‍വ്വി; അവന്റെ ഗര്‍വ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ടു.
30 അവന്റെ ക്രോധം ഞാന്‍ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
31 അതുകൊണ്ടു ഞാന്‍ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാന്‍ നിലവിളിക്കും; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ചു അവര്‍ വിലപിക്കും.
32 സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാന്‍ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികള്‍ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേര്‍കടല്‍വരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവന്‍ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
33 സന്തോഷവും ഉല്ലാസവും വിളഭൂമിയില്‍നിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളില്‍നിന്നു വീഞ്ഞു ഞാന്‍ ഇല്ലാതാക്കിയിരിക്കുന്നു; ആര്‍പ്പുവിളിയോടെ ആരും ചകൂ ചവിട്ടുകയില്ല; ആര്‍പ്പല്ലാത്ത ആര്‍പ്പുണ്ടാകുംതാനും.
34 ഹെശ്ബോനിലെ നിലവിളി ഹേതുവാല്‍ അവര്‍ എലയാലെവരെയും യഹസ്വരെയും സോവാര്‍മുതല്‍ ഹോരോനയീംവരെയും എഗ്ളത്ത്--ശെലീശിയവരെയും നിലവിളിക്കുട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
35 പൂജാഗിരിയില്‍ ബലികഴിക്കുന്നവനെയും ദേവന്മാര്‍ക്കും ധൂപം കാട്ടുന്നവനെയും ഞാന്‍ മോവാബില്‍ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
36 മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാല്‍ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴല്‍പോലെ ധ്വനിക്കുന്നു; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴല്‍പോലെ ധ്വനിക്കുന്നു.
37 എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളില്‍ രട്ടും കാണുന്നു.
38 ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാന്‍ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാല്‍ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളില്‍ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
39 അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിന്‍ ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവര്‍ക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
40 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ കഴുകനെപ്പോലെ പറന്നു മോവാബിന്മേല്‍ ചിറകു വിടര്‍ക്കും.
41 കെരീയോത്ത് പിടിക്കപ്പെട്ടു; ദുര്‍ഗ്ഗങ്ങള്‍ കീഴടങ്ങിപ്പോയി; അന്നാളില്‍ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
42 യഹോവയുടെ നേരെ വമ്പുകാണിക്കയാല്‍ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചു പോകും.
43 മോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
44 പേടി ഒഴിഞ്ഞോടുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഞാന്‍ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദര്‍ശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
45 ഔടിപ്പോയവര്‍ ബലമില്ലാതെ ഹെശ്ബോന്റെ നിഴലില്‍ നിലക്കുന്നു; എന്നാല്‍ ഹെശ്ബോനില്‍നിന്നു തീയും സീഹോന്റെ നടുവില്‍നിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
46 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
47 എങ്കിലും ഒടുക്കം ഞാന്‍ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×