Bible Versions
Bible Books

Jeremiah 52 (MOV) Malayalam Old BSI Version

1 സിദെക്കീയാവു വാണുതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
2 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
3 യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവു ബാബേൽ രാജാവിനോടു മത്സരിച്ചു.
4 അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.
5 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
6 നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
7 അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതിൽക്കൽ കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8 എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു, യെരീഹോസമഭൂമിയിൽവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
9 അവർ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
10 ബാബേൽരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവൻ രിബ്ളയിൽവെച്ചു കൊന്നുകളഞ്ഞു.
11 പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേൽരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.
12 അഞ്ചാം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു.
13 അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
14 അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15 ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
16 എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
17 യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയർ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18 കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
19 പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകൻ കൊണ്ടുപോയി.
20 ശലോമോൻ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
21 സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22 അതിന്മേൽ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23 നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
24 അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതിൽകാവൽക്കാരെയും പിടിച്ചുകൊണ്ടുപോയി.
25 നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
26 ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ചു രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
27 ബാബേൽരാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയിൽവെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28 നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാർ;
29 നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേർ;
30 നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തഞ്ചുപേർ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
31 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദൿ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,
32 അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു,
33 അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
34 അവന്റെ അഹോവൃത്തിയോ ബാബേൽരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×