Bible Versions
Bible Books

1 Peter 3 (MOV) Malayalam Old BSI Version

1 ഭാര്‍യ്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിപ്പിന്‍ ; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു
2 വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും.
3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.
5 ഇങ്ങനെയല്ലോ പണ്ടു ദൈവത്തില്‍ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിരുന്നതു.
6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു.
7 അങ്ങനെ തന്നേ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്റെ കൃപെക്കു കൂട്ടവകാശികള്‍ എന്നും ഔര്‍ത്തു അവര്‍ക്കും ബഹുമാനം കൊടുപ്പിന്‍ .
8 തീര്‍ച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന്‍ .
9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിന്‍ .
10 “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാന്‍ ഇച്ഛിക്കയും ചെയ്യുന്നവന്‍ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
11 അവന്‍ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
12 കര്‍ത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാര്‍ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.”
13 നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശൂഷ്കാന്തിയുള്ളവര്‍ ആകുന്നു എങ്കില്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവന്‍ ആര്‍?
14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണത്തിങ്കല്‍ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാല്‍ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവായി വിശുദ്ധീകരിപ്പിന്‍ .
15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍ .
16 ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .
17 നിങ്ങള്‍ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കില്‍ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.
18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
19 ആത്മാവില്‍ അവന്‍ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
20 പെട്ടകത്തില്‍ അല്പജനം, എന്നുവെച്ചാല്‍ എട്ടുപേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു.
21 അതു സ്നാനത്തിന്നു ഒരു മുന്‍ കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്റെ അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു.
22 അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×