Bible Versions
Bible Books

2 Kings 16 (MOV) Malayalam Old BSI Version

1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍ ആഹാസ് രാജാവായി.
2 ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
3 അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4 അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായ രെമല്യാവിന്റെ മകന്‍ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍ അവനെ ജയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
6 അന്നു അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍ ഏലത്തില്‍ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നു.
7 ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നും യിസ്രായേല്‍രാജാവിന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8 അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
9 അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
10 ആഹാസ്രാജാവു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കില്‍ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
11 ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.
12 രാജാവു ദമ്മേശെക്കില്‍നിന്നു വന്നപ്പോള്‍ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍ ചെന്നു അതിന്മേല്‍ കയറി.
13 ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍ തളിച്ചു.
14 യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്റെ മുന്‍ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
15 ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല്‍ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചു കൊള്ളാം.
16 ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.
17 ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍ വെച്ചു.
18 ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.
19 ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
20 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ ഹിസ്കീയാവു അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×