Bible Versions
Bible Books

Isaiah 34 (MOV) Malayalam Old BSI Version

1 ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍ ; വംശങ്ങളേ, ശ്രദ്ധതരുവിന്‍ ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില്‍ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെ.
2 യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്‍വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന്‍ അവരെ ശപഥാര്‍പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.
3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളില്‍നിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകള്‍ ഒഴുകിപ്പോകും.
4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
5 എന്റെ വാള്‍ സ്വര്‍ഗ്ഗത്തില്‍ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്‍പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
6 യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവേക്കു ബൊസ്രയില്‍ ഒരു യാഗവും എദോംദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.
7 അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
8 അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
9 അവിടത്തെ തോടുകള്‍ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
10 രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല.
11 വേഴാമ്പലും മുള്ളന്‍ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില്‍ പാര്‍ക്കും; അവന്‍ അതിന്മേല്‍ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
12 അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായ്പോകും.
13 അതിന്റെ അരമനകളില്‍ മുള്ളും അതിന്റെ കോട്ടകളില്‍ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കും പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.
14 മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില്‍ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
15 അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിന്‍ കീഴെ ചേര്‍ത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.
16 യഹോവയുടെ പുസ്തകത്തില്‍ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍ ; അവയില്‍ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.
17 അവന്‍ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവേക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതില്‍ പാര്‍ക്കും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×